അസുഖം ഭേദമാകുമെന്ന പേരിൽ ജ്യോത്സ്യൻ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി 40 കാരി. കണ്ണൂർ സ്വദേശിയായ സ്ത്രീയാണ് ജ്യോത്സ്യനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീയുടെ പരാതിയെ തുടർന്ന് കണ്ണാടിപറമ്പ് സ്വദേശിയായ ജോത്സ്യനെതിരെ പൊലീസ് കേസെടുത്തു.
വിട്ടുമാറാത്ത വയറുവേദനയെ തുടർന്നാണ് 40 കാരി ജ്യോത്സ്യനെ കാണാൻ എത്തിയത്. വയറുവേദന ഭേദമാക്കാൻ തനിക്ക് കഴിയുമെന്നായിരുന്നു ജോത്സ്യന്റെ അവകാശവാദം. ജോത്സ്യന്റെ നിർദ്ദേശപ്രകാരം അയാളുടെ ജ്യോതിഷാലയത്തിൽ എത്തിയപ്പോഴായിരുന്നു പീഡനം. വയറുവേദന മാറാൻ ഒരു പ്രത്യേക പൂജ വേണം എന്നാണ് ജോത്സ്യൻ നിർദേശിച്ചത്. തുടർന്ന് ഭസ്മം തന്റെ ശരീരത്ത് തേക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് പീഡനം നടന്നതെന്നും 40 കാരി പരാതിയിൽ പറയുന്നു.