പതിനേഴുകാരൻ വാഹനമോടിച്ചതിന് പിതാവിന് 25,000 രൂപ പിഴശിക്ഷ
തൊടുപുഴ :പതിനേഴുകാരൻ വാഹനമോടിച്ചു; അച്ഛന് 25,000 രൂപ തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പിഴശിക്ഷ വിധിച്ചു. കഴിഞ്ഞ മേയ് അഞ്ചിന് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം തൊടുപുഴ വെങ്ങല്ലൂർ ജംക്‌ഷനിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ഡ്രൈവ് ചെയ്യുന്നതായി കണ്ടെത്തിയത്. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ വാഹനം കസ്റ്റഡിയിലെടുത്ത് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. പിഴയടച്ചില്ലെങ്കിൽ ഒരു മാസം തടവ് അനുഭവിക്കണമെന്നും കോടതിവിധിയിലുണ്ട്. സ്കൂൾ തുറന്ന സാഹചര്യത്തിൽ നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ കർശന വാഹനപരിശോധന ഉണ്ടാകുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ പറഞ്ഞു.