കണ്ണൂർ : അഴീക്കല്‍ തുറമുഖത്ത് വലിയ കപ്പലുകള്‍ അടുപ്പിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി അടിയന്തരമായി ഡ്രഡ്ജിംഗ് പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ തീരുമാനം. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ കെ.വി. സുമേഷ് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
ആദ്യഘട്ടത്തില്‍ കപ്പല്‍ ചാലിന്റെ ആഴം ഏഴ് മീറ്ററായി വര്‍ധിപ്പിക്കാനാണ് തീരുമാനം. നിലവില്‍ അഴീക്കല്‍ തുറമുഖത്തുള്ള കട്ടര്‍ സക്ഷന്‍ ഡ്രഡ്ജര്‍ ചന്ദ്രഗിരി ഉപയോഗിച്ചാണ് ഡ്രഡ്ജിംഗ് നടത്തുക. ഡ്രഡ്ജിംഗിലൂടെ ലഭിക്കുന്ന മണല്‍ നിക്ഷേപിക്കുന്നതിന് തുറമുഖത്ത് സൗകര്യമൊരുക്കും. തുറമുഖത്ത് ഇമിഗ്രേഷന്‍ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. കസ്റ്റംസ്, ഇമിഗ്രേഷന്‍ ഓഫീസുകള്‍, വെയര്‍ ഹൗസ്, കണ്ടെയ്നര്‍ സ്റ്റാക്കിംഗ് യാര്‍ഡ് എന്നിവ വേഗത്തില്‍ തന്നെ ഒരുക്കാനും മന്ത്രി നിര്‍ദ്ദേശം നല്കി.
അതോടൊപ്പം കപ്പലുകളെ തീരത്തേക്ക് വലിച്ചടുപ്പിക്കുന്നതിനുള്ള സ്ഥിരം ടഗ്ഗ് എത്രയും വേഗം അഴീക്കലിലെത്തിക്കാനും നടപടി സ്വീകരിക്കും. അഴീക്കലിനെ റീജണല്‍ പോര്‍ട്ട് ഓഫീസ് ആക്കി മാറ്റി നിലവിലെ പോര്‍ട്ട് ഓഫീസര്‍ ഇന്‍ചാര്‍ജിനെ റീജണല്‍ പോര്‍ട്ട് ഓഫീസറായി നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് വി.ജെ മാത്യു, സി.ഇ.ഒ എച്ച് ദിനേശന്, അംഗങ്ങളായ അഡ്വ. എം.കെ ഉത്തമന്, അഡ്വ. എന്‍.പി ഷിബു എന്നിവരും സംബന്ധിച്ചു.