മാനസയുടെ കൊലപാതകം; തോക്ക് വാങ്ങാന്‍ പോകുന്നതിന്റേയും പരിശീലിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത്

0

 


കണ്ണൂർ: കണ്ണൂര്‍ സ്വദേശി മാനസയുടെ കൊലപാതകത്തില്‍ പ്രതി രാഖില്‍ കൂട്ടാളികളോടൊപ്പം തോക്ക് വാങ്ങാന്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. രാഖില്‍ അടക്കം അഞ്ചംഗ സംഘം വാഹനത്തില്‍ ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും തോക്കില്‍ വെടിയുതിര്‍ത്ത് നോക്കുന്നതിന്റെ ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. ഇടനിലക്കാരനായിരുന്ന മനേഷ് കുമാര്‍ തോക്ക് ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കഴിഞ്ഞ ദിവസം രാഖിലിനെ സഹായിച്ച രണ്ട് ബിഹാര്‍ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ചിത്രങ്ങള്‍ പോലീസിന് ലഭിച്ചത്. തോക്ക് നല്‍കിയ സോനു കുമാര്‍ മോദി, ടാക്‌സി ഡ്രൈവര്‍ മനേഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്ന് പോലീസ് കൊച്ചിയിലെത്തിയ്‌ക്കും. ബിഹാര്‍ പോലീസിന്റെ സഹായത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തോക്കിന് രാഖില്‍ 35,000 രൂപ നല്‍കിയെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. രാഖിലിന് തോക്ക് ലഭിക്കുന്നതിനായി മറ്റാരുടെ എങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കും. മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയ രാഖില്‍ ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ ഖപ്രതാര ഗ്രാമത്തിലുള്ള സോനു കുമാറില്‍ നിന്നാണ് തോക്ക് വാങ്ങിയത്. രാഖിലിനെ സോനുവിന്റെ അടുത്ത് എത്തിച്ച ആളാണ് മനേഷ് കുമാര്‍.

ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന മാനസയെ, താമസിക്കുന്ന വീട്ടില്‍ എത്തിയാണ് രാഖില്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ രാഖിലിന് തോക്ക് ലഭിക്കുന്നത് ബിഹാറില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അന്വേഷണ സംഘം ബിഹാറിലേക്ക് യാത്ര തിരിക്കുന്നത്.

Post a Comment

0Comments
Post a Comment (0)
To Top